Sunday, August 2, 2009

സാമ്പത്തിക മാന്ദ്യം

മ്പനിയിൽ അടുത്ത മാസം മുതൽ ജോലിയില്ലെന്ന നോട്ടീസിലേക്കും തന്റെ വളരെ ശോഷിച്ച അക്കൌണ്ട് സ്റ്റേറ്റ്മെന്റിലേക്കും വേദനയോടെ നോക്കി വിഷമിച്ചിരിക്കുകയായിരുന്നു ഹമീദ്. വലിയ സമ്പാദ്യങ്ങളൊന്നും ഈ പ്രവാസ ജീവിതം സമ്മാനിച്ചിട്ടില്ലാത്ത തനിക്ക് നാട്ടിലേക്കൊരു മടങ്ങി പോക്ക് ചിന്തിക്കാൻ കഴിയില്ല. ഇവിടെ നിൽക്കണമെങ്കിൽ തന്നെ ഒരു ജോലി കിട്ടുന്നത് വരെ റൂമിനും ഭക്ഷണത്തിനും വരെ കാശ് തികയാത്ത അവസ്ഥ. ചിന്തിച്ചിരിക്കുമ്പോഴാണ് തലയിലൊരു ബൾബ് കത്തിയത്. റൂമിൽ അവശേഷിക്കുന്ന എല്ലാ ഉപകരണങ്ങളും ഫർണിച്ചറുകളും വിറ്റ് കാശാക്കുക. തൽക്കാലത്തെ സാമ്പത്തിക മാന്ദ്യം അത് കൊണ്ട് പരിഹരിക്കാം. കഴിഞ്ഞ വർഷം കുടുംബത്തെ നാട്ടിലാക്കിയപ്പോൾ വിൽക്കാതെ വച്ച ഈ ഫർണിച്ചറുകൾ ഏതായാലും നല്ലവിലക്ക് വിൽക്കാനാകും. അങ്ങനെ ഹമീദും സുഹൃത്തും നാട്ടുകാരനുമായ അജയനും കൂടി കച്ചവടത്തിന്റെ ആദ്യപടിയെന്നോണം ഒരു അലമാരയുമായി പ്രശസ്തമാ‍യ ഹരാജിലേക്ക് [പഴയ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വലിയ മാർക്കറ്റ്] 50 റിയാൽ നിരക്കിൽ ഒരു വണ്ടിക്കാരനെ പറഞ്ഞുറപ്പിച്ച് കൊണ്ട് പോയി.

തുടർന്ന് വായിക്കുക

Friday, November 14, 2008

മടക്കം

മൊട്ടംകുന്നിൽ ജീപ്പിറങ്ങുമ്പോൾ രമേശന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ചുറ്റും കൂടി നിൽക്കുന്ന പരിചിത മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച്, പല പുതിയ മുഖങ്ങളെയും മനസ്സിലാകാതെ രമേശൻ വീട്ടിലേക്ക് നടന്നു. 15 വർഷം കൊണ്ട് തന്റെ നാട് ഒരുപാട് മാറിയിരിക്കുന്നു. മഴ തോർന്ന് ചെളി നിറഞ്ഞ ചെമ്മൺപാതയുടെ സ്ഥാനത്ത് ഈറനണിഞ്ഞ കറുത്ത വീതിയുള്ള റോഡ് രമേശന് വിസ്മയമായി. ഇരു ഭാഗങ്ങളിലും ഇരുനില കെട്ടിടങ്ങൾ മൊട്ടംകുന്നിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. ഏതോ കാസറ്റ് കടയിൽ നിന്നും ഉയരുന്ന സംഗീതം അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ഒരു ഹോട്ടലിന് മുമ്പിൽ ടെലിവിഷനിലേക്ക് നോക്കിയിരിക്കുന്ന ആൾകൂട്ടം പഴയ ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നും ഈ നാടിന് മോചനം കിട്ടിയെന്നതിന് തെളിവായി. പലരും തന്നെ സംശയത്തോടെ നോക്കുന്നത് രമേശന് മനസ്സിലായെങ്കിലും തിരിഞ്ഞ് നോക്കാതെ അയാൾ വർഷങ്ങളുടെ പിറകിൽ പടിയിറങ്ങി പോയ വീട് ലക്ഷ്യമാക്കി നടന്നു.

തന്റെ അമ്മയുടേയും, അച്ഛന്റേയും അടക്കിപ്പിടിച്ച തേങ്ങൽ വർഷങ്ങൾക്കിപ്പുറവും കാതുകളിൽ അലക്കുന്നു. അന്ന് പക്ഷേ ആ രോദനം കേട്ടില്ലന്ന് നടിച്ചു. ഒരിക്കലും തിരിഞ്ഞ് നോക്കാതെ അകന്ന് പോകുമ്പോൾ പിന്നിൽ ഉയർന്ന കരച്ചിൽ കേട്ടില്ലെന്ന് നടിക്കാനേ കഴിയുമായിരുന്നുള്ളു‍. ഒരു നാട് മുഴുവനും തന്റെ രക്തത്തിനായി മുറവിളികൂട്ടിയപ്പോൾ നഷ്ടപ്പെട്ടത് ഒരു കുടുംബമായിരുന്നു. അച്ഛനായിരുന്നു, അമ്മയായിരുന്നു, തന്റെ ഒരു ജന്മമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇവിടെ ഒരിക്കൽ കൂടി വരാൻ തന്നെ പ്രേരിപ്പിച്ചത് അച്ഛന്റേയും അമ്മയുടേയും ദീനമായ മുഖം ഇടക്കെപ്പോഴോ ഓർമ്മകളെ ശല്യംചെയ്തപ്പോഴാണ്.


എതിരെ വീശിയടിച്ച ഇളം കാറ്റിൽ റോഡരികിലെ മരച്ചില്ലകളിൽ ഒളിച്ചിരുന്ന മഴത്തുള്ളികൾ ശരീരത്തിലേക്ക് പെയ്തു. ആ തുള്ളികൾ നൽകിയ കുളിരിന് പക്ഷേ മനസ്സിൽ എരിയുന്ന തീ അണക്കാൻ പ്രാപ്തമായിരുന്നില്ല. അകലെ നിന്നേ കണ്ടു, കുത്തിയൊലിക്കാൻ ആർത്തലച്ച് പെയ്യുന്ന ഒരു മഴയെ പ്രതീക്ഷിച്ച് വാർധക്യം പിടിച്ച തന്റെ വീട്. താൻ പിച്ചവെച്ച് വളർന്ന കുടിൽ, തന്റെ ഓർമ്മകളിലെ കൊട്ടാരം. തന്റെ കാലുകൾക്ക് വേഗത തീരെ പൊരന്ന് രമേശന് തോന്നി. പുല്ലുകൾ മുളച്ച് പൊന്തിയ മുറ്റത്ത് ഒരു അന്യനെ പോലെ രമേശൻ നോക്കി നിന്നു. വേലികെട്ടി തിരിച്ച തൊടിക്കപ്പുറത്തെ വീട്ടിൽ നിന്ന് ആരൊക്കെയോ നോക്കുന്നു. ആരെയും മനസ്സിലാകുന്നില്ല. പുതിയ ആളുകളായിരിക്കും. അല്ല, താനാണല്ലോ തന്റെ നാട്ടിൽ പുതിയതായി വന്നിരിക്കുന്നത്. ഇറയത്ത് വെച്ച വലിയ പാളയിലേക്ക് പൊട്ടിയ ഓടിൽ നിന്നും വെള്ളത്തുള്ളികൾ വീണ് ശബ്ദമുണ്ടാക്കി. ഇറയത്തേക്ക് കേറിനിന്ന് ഒന്ന് മുരടനക്കി.


'ആരൂല്ല്യേ?' ശബ്ദത്തിന് ശക്തി തീരെ പോരായിരുന്നു.


കുറച്ച് നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല. പൊളിഞ്ഞ് വീഴാറായ വാതിൽ പൊളികളിൽ മെല്ലെ മുട്ടി.

'ആരാ…?' അകത്ത് നിന്നും അവശയായ ഒരു സ്ത്രീ ശബ്ദം. വാതിൽ പാളികൾ മെല്ലെ തുറന്ന് ഒരു വൃദ്ധസ്ത്രീ പുറത്തേക്ക് വന്നു. മെലിഞ്ഞ് കണ്ണുകൾ കുഴിയിലേക്ക് വീണ ആ വൃദ്ധസ്ത്രീയുടെ മുഖത്തേക്ക് നോക്കിയ രമേശന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. തന്റെ അമ്മ. വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചിട്ട് പോയ തന്റെ അമ്മ.

'ആരാ..? വല്ലതും ഉണ്ടെങ്കിൽ.. അവടെ ആ.. പാത്രത്തിൽ വെച്ചാമതി.' ഇറയത്ത് വെച്ച വലിയ അലൂമിനിയ പാത്രത്തിലേക്ക് രമേശന്റെ കണ്ണുകളുടക്കി. അതിൽ ഒന്ന് രണ്ട് കീസുകൾ.

'അ..മ്മേ....' രമേശന്റെ വിളി തൊണ്ടയിൽ കുരുങ്ങി പാതി പുറത്ത് ചാടി. വാതിൽ അടക്കാൻ തിരിഞ്ഞ വൃദ്ധ സ്ത്രീ ഒന്ന് നിന്നു. അല്പ നേരം എന്തോ ആലോചിച്ച് തിരിഞ്ഞ് രമേശനെ നോക്കി. ഇടത്തെ കൈ നെറ്റിയിൽ പിടിച്ച് തലകുനിച്ച് തന്നെ സൂക്ഷിച്ച് നോക്കുന്ന അമ്മയുടെ കണ്ണുകളിൽ തിളക്കം. പത്ത് മാസം ചുമന്ന് നൊന്ത് പെറ്റ മകനെ ഒരമ്മക്ക് തിരിച്ചറിയാൻ കാലം മാറ്റിയ രൂപങ്ങൾ പ്രശ്നമല്ല.

'അമ്മേ.. ഇത് ഞാനാ.. രമേശൻ' ഒരു വേള എന്ത് പറയണമെന്നറിയാതെ തരിച്ച് നിൽക്കുന്ന അമ്മയുടെ കാലിലേക്ക് രമേശൻ വീണു. അമ്മയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണു നീർ രമേശന്റെ തലയിലേക്ക് വീണു. ചുക്കിച്ചുളിഞ്ഞ് ഞരമ്പുകൾ ഉയർന്ന് നിൽക്കുന്ന കൈകൾ രമേശന്റെ തലയിലൂടെ തഴുകി നടന്നു.

അവർ ഒന്നും പറഞ്ഞില്ല. ആ കണ്ണുകളിൽ തികഞ്ഞ നിർവ്വികാരതയാണെന്ന് രമേശന് തോന്നി.
അകത്തേക്ക് കടന്ന് രമേശൻ ചുറ്റും നോക്കി. അവിടവിടെയായി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് ഉറ്റി വീഴുന്ന മഴത്തുള്ളികൾ. ഒരു മൂലയിൽ വിരിച്ചിട്ട പുല്പായിൽ കുറേ തുണിക്കെട്ടുകൾ. മുഷിഞ്ഞ ഒരു തലയിണ. മുറിയിൽ അങ്ങിങ്ങായി പരന്ന്കിടക്കുന്ന വെള്ളം ആ പായയുടെ ഒരു മൂലയിലേക്കും കേറിയിരിക്കുന്നു. ഈ രണ്ട് മുറിക്കുടിലിനുള്ളിൽ നിന്നും എവിടെ നിന്നെങ്കിലും ഒരു ചുമ ഈ നിശ്ശബ്ധതയെ കീറിമുറിച്ച് തന്റെ കാതുകളിൽ പതിക്കുമെന്ന് രമേശൻ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. വാതിലടച്ച് പിറകെ വന്ന അമ്മയുടെ മുഖത്തേക്ക് രമേശൻ നോക്കി. തന്റെ മനസ്സ് വായിച്ചെന്ന പോലെ ജനലിലൂടെ പുറത്തേക്ക് കൈചൂണ്ടി.

അവിടെ പുല്ലുകൾ കുന്നുകൂടിയ ഒരു മൺകൂനക്കരികിൽ തിരിയണഞ്ഞ് പോയ ഒരു വിളക്ക്.

'നീ തിരിച്ച് വരുമെന്ന്.. അച്ഛൻ… ഒരുപാട്.. മോഹിച്ചിരുന്നു.. അവസാനം…. കണ്ണടയുമ്പോഴും ഇറയത്തേക്ക്……. വെറുതെ തലതിരിച്ച് നോക്കുന്നത് …ഞാൻ കണ്ടിരുന്നു…'

ഒരു തേങ്ങൽ പേലെ അമ്മയിൽ നിന്നും വാക്കുകൾ മുറിഞ്ഞ് വീണു. രമേശൻ പുറത്തിറങ്ങി ആ മൺകൂനക്കരികിലേക്ക് നടന്നു. ഒരു തീനാളം തന്നെ വിഴുങ്ങുന്ന പോലെ. സ്വന്തം മകനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന് മരണപ്പെട്ട ഒരച്ഛന്റെ മുന്നിൽ മുഖം പൂഴ്ത്തി കരയാനല്ലാതെ രമേശന് ഒന്നും കഴിയുമായിരുന്നില്ല.

'വാ…നീ വല്ലതും കഴിച്ചിട്ടുണ്ടോ…' അമ്മയുടെ തലോടൽ രമേശനെ ഉണർത്തി. നിർവ്വികാരതയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ രമേശന്റെ ഉള്ളൊന്ന് പിടഞ്ഞു.

'അമ്മേ.. എന്ത് പ്രായക്ഷിത്വമാ ഞാൻ ചെയ്യേണ്ടത്? എന്ത് ചെയ്താലാ ഇതിനൊക്കെ പരിഹാരമാകുക…?' ചോദിക്കുമ്പോൾ രമേശന്റെ കണ്ണുകളിലെ നീർമണികൾ ആ മൺകൂനയിൽ വീണ് ചിതറി.

അമ്മ വിളമ്പിത്തന്ന ഉപ്പിടാത്ത കഞ്ഞി രമേശൻ ആർത്തിയോടെ കുടിച്ചു. ഇടക്കെപ്പോഴോ പുറത്തെ അലൂമിനിയ പാത്രത്തിലുണ്ടായിരുന്ന രണ്ട് കീസുകൾ അമ്മ അകത്ത് കൊണ്ട് വെന്ന് വെച്ചു. അമ്മ തന്നോടൊന്നും ചോദിക്കുന്നില്ലല്ലോ.. എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ…! ഒന്ന് ശാസിച്ചിരുന്നെങ്കിൽ….! പക്ഷേ ആ കണ്ണുകളിൽ എന്താണെന്ന് വായിച്ചറിയാൻ കഴിയുന്നില്ല. ഈ ജന്മം അനുഭവിക്കാവുന്നതിൽ കൂടുതൽ അമ്മ അനുഭവിച്ചിരിക്കുന്നു.

അമ്മയുടെ മടിയിൽ തലവെച്ച് അനുഭവങ്ങളുടെ തഴമ്പ് വീണ കൈകൊണ്ട് തലേടലേറ്റ് കിടക്കുമ്പോൾ രമേശന്റെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരിക്കൽ കൂടി ശല്യം ചെയ്തു. പതിനഞ്ച് വർഷം മുമ്പ് സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയാവുന്ന തന്റെ ഗ്രാമശാലീനതയിലേക്ക്, മതങ്ങളുടേയും ജാതികളുടേയും അതിർവരമ്പുകളില്ലാതിരുന്ന മഞ്ഞിന്റെ നൈർമല്യതയിലേക്ക്, ചോരമണക്കുന്ന കത്തികളും വടിവാളുകളുമായി ആരാണ് നുഴഞ്ഞ് കയറിയത്? സ്നേഹ പുഷ്പങ്ങൾ വിതറിക്കിടന്ന ഈ ഗ്രാമത്തിന്റെ പാതകളിൽ, ഇടവഴികളിൽ പച്ചച്ചോരയുടെ മണമടിച്ചത് എപ്പോഴാണ്? പരസ്പരം അറിഞ്ഞും, സ്നേഹിച്ചും, സഹായിച്ചും കഴിഞ്ഞിരുന്ന അയൽക്കാരുടെ മനസ്സിലേക്ക്, അവരുടെ തലയിണക്കടിയിലേക്ക് മൂർച്ചയുള്ള കത്തികൾ ഒളിപ്പിച്ച് വെച്ചത് ആരുടെ നിർബന്ധമായിരുന്നു? പ്രിയ സുഹൃത്ത്, തന്റെ കളിക്കൂട്ടുകാരൻ, ഒരു വീട്പോലെ കഴിഞ്ഞ അയിശുമ്മാന്റെ പൊന്നുമോൻ റഹീമിന്റെ വയറ്റിലേക്ക് കുത്തിയിറക്കിയ കത്തിയിൽ എന്റെ വിരൽ പാടുകൾ എങ്ങനെ വീണു?

വർഗ്ഗീയതയുടെ തീനാളങ്ങൾ നാടിനെ ചുട്ടെരിച്ചപ്പോഴും തന്റേയും റഹീമിന്റേയും കുടുംബങ്ങളിൽ വിദ്വോഷങ്ങളുടെ ഒരു ലാഞ്ജന പോലും ഇല്ലായിരുന്നല്ലോ? എവിടെയാണ് പിഴച്ചത്? എപ്പോഴാണ് തങ്ങളിലേക്ക് മതഭീകരർ കുടിയേറിയത്? 7 വർഷത്തെ തടവ് ശിക്ഷക്കിടയിലോ, അതിന് ശേഷം നാടുകൾ തോറും അലഞ്ഞ് നടന്നപ്പോഴോ ഒരിക്കൽ പൊലും ഈ ഓർമ്മകളിലേക്ക് മനസ്സിനെ പറഞ്ഞ് വിട്ടിട്ടില്ല. ഒരിക്കലും ഓർക്കാൻ താത്പര്യപ്പെടാത്ത ഈ ചിന്തകൾ ഇവിടെ തന്നെ വീണ്ടും വേട്ടയാടുന്നു.

തന്റെ ഇടക്ക് നരവീണ താടിരോമങ്ങളിലേക്ക് നനവുള്ള തുള്ളികൾ വീഴുന്നു. അമ്മ കരയുകയാണ്.. തന്റെ മടിയിൽ ഒരു കൊച്ച് കുട്ടിയെ പോലെ ചുരുണ്ട് കിടക്കുന്ന മകന്റെ നരവീണ് തുടങ്ങിയ താടിരോമങ്ങളിലൂടെ, തലമുടിയിലൂടെ ആ അമ്മയുടെ വിരലുകൾ പരതി നടന്നു.

'അമ്മ ഉറങ്ങുന്നില്ലേ…' ഭീകരമായ ആ നിശ്ശബ്ദതയെ പൊട്ടിച്ചെറിയാതിരിക്കാൻ രമേശനാവുമായിരുന്നില്ല. ഒന്നും പറയാതെ കണ്ണീർ വാർക്കുന്ന അമ്മയുടെ നാവിൽ നിന്ന് എന്തെങ്കിലും പുറത്ത് വരണമെന്ന് അയാൾ ആഗ്രഹിച്ചു.

'അമ്മേ..എന്തെങ്കിലും പറയൂ…'

'എന്ത് പറയാൻ… ഒരു ജന്മം അനുഭവിക്കാനുള്ളതാണോ..ഞാൻ അനുഭവിച്ചത്? ഇത്ര..കാലത്തിനിടക്ക് ഇപ്പോഴെങ്കിലും..നീ വന്നത്..മരിക്കുന്നതിന് മുമ്പ്…നിന്നെ കാണണമെന്ന എന്റെ…ആഗ്രഹം.. നിറവേറ്റാനായിരിക്കും..പക്ഷേ…' അമ്മ പറഞ്ഞ് തുടങ്ങുകയാണ്.
'നിനക്കറിയോ…ഞാൻ എങ്ങനെയാണ് ജീവിച്ച് പോകുന്നതെന്ന്…? എങ്ങനെയാണ് ഈ ചോർന്നൊലിക്കുന്ന കുടിലിൽ…നിന്റെ അച്ഛനമ്മമാർ.. ജീവിക്കുന്നെതെങ്ങനെയെന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ…? പണ്ടെങ്ങോ.. ഏതോ കാരണവർ ചെയ്ത ..സുകൃതം കൊണ്ടാ… നിങ്ങളൊക്കെ…അലങ്കോലമാക്കി..പോയ ഈ നാട്ടിൽ.. ഒരുപാട് നല്ല മനുഷ്യരുടെ…സഹായങ്ങൾ.. പുറത്ത് വെച്ച വലിയ പാത്രത്തിൽ എന്നും വന്ന് വീണില്ലായിരുന്നെങ്കിൽ…!' അമ്മയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നു. ഈ ഇരുട്ടിൽ അമ്മയുടെ കണ്ണുകളിലെ തീ തനിക്ക് കാണാം.

'പാവം ആയിശുമ്മ…റഹീമിനെക്കാളും.. നിന്നെയായിരുന്നില്ലേ..അവർ എറ്റവും കൂടുതൽ സ്നേഹിച്ചത്..? നിന്റെ കരച്ചിലുകളല്ലേ..ഏറ്റവും കൂടുതൽ അവരെ വേദനിപ്പിച്ചത്..? എന്നിട്ടും..എങ്ങനെ….?' അമ്മയുടെ വാക്കുകൾ പക്ഷേ രമേശന് ആശ്വാസമാകുകയായിരുന്നു. ആ ഒരു ശാസനത്തിനായിരുന്നു പതിനഞ്ച് വർഷം താൻ കാതോർത്തത്.

'ആ പാവം ഉമ്മാന്റെ… കാരുണ്യം കൊണ്ടാ…ഞങ്ങൾ ജീവിച്ചത്..ആദ്യമൊക്കെ നാട്ടുകാർ എതിർത്തു…അവരുടെ മഹല്ലിൽ നിന്ന് പുറത്താക്കാൻ വരെ ആളുകൾ ശബ്ദമുണ്ടാക്കിയതാ… പക്ഷേ, ആരുടേയോ ദയ.. അല്ല… ഇന്നും ഈ നാട്ടുകാരിൽ മരിക്കാത്ത സ്നേഹം..അത്കൊണ്ട് മാത്രാ ഈ വീടിന്റെ ഇറയത്ത് ഒരു പാത്രം വെച്ചത്. ആളുകൾ കൊണ്ട് വന്നിടുന്നതെന്തും എന്റെ അന്നമായത്. ഇനി….?'

അമ്മ ഒന്ന് നിർത്തി. രമേശന്റെ തലമുടിയിഴകളിലൂടെ അപ്പോഴും ആ വിരലുകൾ ഇഴഞ്ഞ് നടക്കുന്നുണ്ടായിരുന്നു. രമേശൻ അമ്മയെ നോക്കി… ആ കണ്ണുകൾ വീണ്ടും നിറയുന്നു. ചുളിവ് വീണ മുഖത്തിലൂടെ വെള്ളനാരുകൾ ഒലിച്ചിറങ്ങി തന്റെ മുഖത്തേക്ക് ഉറ്റ് വീഴുന്നു.

'നീ…. നീ‍..വരേണ്ടായിരുന്നു…ഒരു നാടിനെ വേദനിപ്പിക്കാൻ… വേണ്ട മോനേ…നീ മടങ്ങിപ്പോ…'

ദൃഢമായ അമ്മയുടെ വാക്കുകൾ രമേശന്റെ കാതുകളിൽ അലച്ചു. ഒന്നും പറയാൻ തോന്നുന്നില്ല. നാളെ രാവിലെ ഈ വീട്ട് മുറ്റത്ത് അന്നം വെന്ന് വീഴണമെങ്കിൽ താൻ പടിയിറങ്ങിയേ തീരൂ…. ഒരു നാടിന്റെ കനിവിൽ ജീവിക്കുന്ന അമ്മക്ക് വേണ്ടി ഈ ജന്മത്തിൽ തനിക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ.. അച്ഛനുറങ്ങുന്ന ഈ മണ്ണിൽ നിന്ന് അമ്മ വരില്ല. താൻ തന്നെയാണ് പോകേണ്ടവൻ…

രമേശൻ എണീറ്റു..അമ്മയുടെ കാലുകളിൽ തൊട്ടു. വാതിലിന് നേരെ നടക്കുമ്പോൾ പുറത്ത് മഴക്ക് അടയാളം നൽകി ഇടിവെട്ടി. പുറത്ത് ചാറ്റൽ മഴയിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ ഒരു തേങ്ങൽ കേട്ടുവോ..? തിരിഞ്ഞ് നോക്കാൻ തോന്നിയില്ല. നോക്കിയാൽ തനിക്ക് മടങ്ങാനാവില്ല. തേങ്ങൽ നേർത്ത് വരുന്നു.
എവിടേക്കെന്നറിയില്ല..
പക്ഷേ, പോയേ പറ്റൂ…
തന്റെ അമ്മക്ക് വേണ്ടി…
അമ്മയെയും തന്നെയും ഒരുപാട് സ്നേഹിച്ച അച്ചന് വേണ്ടി…


*********************

കുറിപ്പ്:
ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ഇമെയിലിലെ ചെറിയ വാചകം ഇവിടെ കടമെടുത്ത് കുറിക്കുന്നു.
"നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?"
********************